റിയാദ്: കാറിന്റെ ചില്ലുകളിൽ സ്റ്റിക്കർ പതിക്കുന്നതിനെതിരെ ഉടമകൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ. നിയമം ലംഘിച്ച് സ്റ്റിക്കറുകൾ പതിക്കുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന രീതിയിൽ, വാഹനത്തിന്റെ പിൻവശത്തെ ജനാലകളിൽ 30 ശതമാനം വരെ കൂളിംഗ് സ്റ്റിക്കറുകൾ പതിക്കാൻ പാടുള്ളൂ. വാഹനത്തിനുള്ളിലെ താപനില കുറയ്ക്കാനും ദോഷകരമായ സൂര്യരശ്മികളിൽ നിന്ന് സംരക്ഷണം നൽകാനും ഇത്തരം സ്റ്റിക്കറുകൾ സഹായിക്കുമെങ്കിലും, ഡ്രൈവർമാരുടെ കാഴ്ചയെ യാതൊരു വിധത്തിലും തടസപ്പെടുത്താൻ പാടില്ല. സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ ദൃശ്യപരത ഉറപ്പാക്കാത്ത തരത്തിലുള്ള മറ്റെല്ലാ വിധത്തിലുമുള്ള സ്റ്റിക്കറുകൾ ഒട്ടിക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.
നിലവിലെ ചട്ടങ്ങൾ അനുസരിച്ച് മുൻവശത്തെയും പിൻവശത്തെയും ജനാലകളിൽ സ്റ്റിക്കറുകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ ഇവ പുറത്തുനിന്നുള്ള ദൃശ്യപരത മറയ്ക്കാത്ത വിധം പൂർണമായും സുതാര്യമായിരിക്കണം. ഡ്രൈവറുടെ കാഴ്ചയെ തടസപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളോ മറ്റ് അലങ്കാരങ്ങളോ ഗ്ലാസുകളിൽ സ്ഥാപിക്കാൻ പാടില്ലെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.